ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊട്ടിവീഴുന്ന നക്ഷത്രം

 അമ്മു കുറെ നേരമായല്ലോ മുറ്റത്തിറങ്ങി മാനം നോക്കി നടക്കുന്നു. ഇന്നെന്തു പറ്റി ഇവൾക്ക്? ഏതായാലും ഒന്നു പോയി ചോദിച്ചു നോക്കാം.
     വീടിന്റെ മോന്തായത്തിനുള്ളിലേക്ക് കയറിപ്പോയ കരിമ്പനെലി തിരിച്ചുവരുന്നതും കാത്തു മടുത്ത കുറിഞ്ഞിപ്പൂച്ച വീടിനു മുകളിൽ നിന്നു താഴെയിറങ്ങി പതുക്കെ അമ്മുവിന്റെ അടുത്തേക്കു നടന്നു. അമ്മു വളരെ ഗൗരവത്തിലാണ്. അല്ലെങ്കിൽ കുറിഞ്ഞിയെ കണ്ടയുടൻ വാരിയെടുത്ത് ഓമനിക്കേണ്ടതാണ്.
     തന്നെക്കാണാത്തതുകൊണ്ടാവും എന്നു വിചാരിച്ച് കുറിഞ്ഞി അവളുടെ വാലുകൊണ്ട് അമ്മുവിന്റെ കാലിൽ പതുക്കെ തട്ടി. പക്ഷേ, അമ്മു അതൊന്നും ശ്രദ്ധിക്കാതെ ആകാശത്തേക്കു തന്നെ നോക്കി നിൽപാണ്.
     "എന്താണാവോ ഇന്നിങ്ങനെ മാനം നോക്കി നടക്ക്ണത്?" കുറിഞ്ഞി അമ്മുവിന്റെ കാലിൽ മുഖമുരുമ്മിക്കൊണ്ടു ചോദിച്ചു.
     "ഞാനേ, നക്ഷത്രം വീഴ്ണത് കാണാൻ നിക്വാ" അമ്മു കുറിഞ്ഞിയെ നോക്കിക്കൊണ്ടു പറഞ്ഞു.
     "നക്ഷത്രം വീഴേ? എന്താ അമ്മു എന്നെ കളിയാക്കാ?" കുറിഞ്ഞി മീശ വിറപ്പിച്ചു.
     "ഞാൻ കളിയാക്ക്യേത്വൊന്ന്വല്ല. എന്റെ ക്ലാസിലെ അനു പറഞ്ഞതാ. അവൾ കണ്ടൂത്രെ. തീരെ നൊണ പറയാത്ത കുട്ട്യാ അനു."
     അപ്പോ അതാണ് കാര്യം. കുറെ നക്ഷത്രങ്ങള് വീണുകിട്ട്യാല് അമ്മൂന് നല്ലൊരു മാല കോർക്കാലോ അല്ലേ." കുറുഞ്ഞി കുറുകി.
     "നീയെന്നെ കളിയാക്ക്വൊന്നും വേണ്ടാ. വീഴുമ്പൊ നിനക്കും ഞാൻ കാണിച്ചു തര്ണ്‌ണ്ട്. എന്റൊപ്പം തന്നെ ഇരുന്നൊ." അമ്മു കുറിഞ്ഞിയുടെ അടുത്തു തന്നെ ഇരുന്നു. അവളുടെ കാല് വേദനച്ചു തുടങ്ങിയിരുന്നു.
     "നീയെനിക്ക് കാണിച്ചു തര്വൊന്നും വേണ്ടാ. ഞാനും കൊറേ കണ്ടതാ." കുറിഞ്ഞി മീശ മേലോട്ടു വളച്ച് കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
     "എന്നിട്ടാ നീയെന്നെ കളിയാക്ക്യേത്?" അമ്മു പരിഭവിച്ചു.
     "നക്ഷത്രം പൊട്ടിവീഴും എന്നു പറഞ്ഞപ്പോഴല്ലേ ഞാൻ കള്യാക്ക്യേത്? നക്ഷത്രങ്ങളെന്താ കെട്ടിത്തൂക്കിയിരിക്ക്യാ പൊട്ടിവീഴാൻ?"
     "നക്ഷത്രങ്ങളല്ലാതെ പിന്നെന്താ മാനത്ത്ന്ന് പൊട്ടിവീഴാ." അമ്മുവിന് ദേഷ്യം വന്നു തുടങ്ങി.
     "എന്റെ മണ്ടൂസെ നക്ഷത്രങ്ങള് മാത്രമേ ആകാശത്തുള്ളു എന്നാണോ നിന്റെ വിചാരം?" കുറിഞ്ഞി അമ്മുവിനെ നോക്കി പല്ലിളിച്ചു.
     "അമ്പിളിയമ്മാവനും ഉണ്ട്. അല്ലാതെ പിന്നെന്താള്ളത്? മേഘങ്ങളും ഉണ്ടാവും. അതൊന്ന്വല്ലല്ലോ വീഴ്ണത്? ഹും വല്യൊരു വിവരക്കാരി വന്നിരിക്ക്ണു. നക്ഷത്രങ്ങളല്ലെങ്കി പിന്നെന്താ വീഴ്ണത്? അത്രക്ക് വിവരണ്ടെങ്കി നീയൊന്ന് പറഞ്ഞ്താ." അമ്മുവിന് ദേഷ്യം അടക്കാനായില്ല.
     "അയ്യോ എന്റമ്മൂ അതിന് നീയിത്ര ചൂടാവൊന്നും വേണ്ടാ. അല്ലാതെ തന്നെ ഞാൻ പറഞ്ഞു തരാലോ." കുറിഞ്ഞി ചിരിച്ചുകൊണ്ടു തുടർന്നു. വീഴ്ണത് നക്ഷത്രങ്ങളല്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളു."
     "പിന്നെന്താണ് എന്നല്ലേ ഞാൻ ചോദിച്ചതും." അമ്മു പിന്നെയും ചൂടിൽ തന്നെയാണ്. അവളുടെ ദേഷ്യം കാണാൻ കുറിഞ്ഞിക്ക് രസമാണ്. ചില സമയത്ത് ദേഷ്യം വന്നാൽ അവൾ കുറിഞ്ഞിയെ എടുത്ത് വലിച്ചെറിയും. കുറഞ്ഞിയാണെങ്കിൽ നാലുകാലിൽ തന്നെ വീണ് നടുവളച്ച് മീശ വിറപ്പിച്ച് വീണ്ടുമവളെ ദേഷ്യം പിടിപ്പിക്കും. അപ്പോൾ അവൾ കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയാൻ തുടങ്ങും. പിന്നെ കുറിഞ്ഞിക്ക് ഓടി രക്ഷപ്പെടുക മാത്രമേ മാർഗ്ഗമുള്ളു, ഇപ്രാവശ്യം അത്രക്കൊന്നും പോകേണ്ട എന്നു കുറിഞ്ഞി തീരുമാനിച്ചു.    
"ഉം, അങ്ങനെ ചോദിച്ചാൽ ഞാൻ പറഞ്ഞു തരാലോ. അതിനെയാണ് ഉൽക്ക എന്നു പറയുന്നത്. നക്ഷത്രം പൊട്ടിവീഴാ എന്നു തോന്നും കണ്ടാല്. ചിലര് അതിനെ കൊള്ളിമീൻ എന്നും പറയും."
     "എന്താ അങ്ങനെ പറഞ്ഞാല്?" കുറിഞ്ഞിയുടെ വിശദീകരണം കേട്ടപ്പോൾ അമ്മുവിന്റെ ദേഷ്യമെല്ലാം പോയി. അവൾക്ക് ജിജ്ഞാസ അടക്കാനായില്ല.
     "ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്കു വീഴുന്ന ചില പദാർത്ഥങ്ങളാണ് ഉൽക്കകൾ. അത് ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയാൽ വായുവുമായി ഉരസി ചൂടുപിടിച്ച് കത്തും. അങ്ങനെ കത്തിജ്വലിച്ച് ഭൂമിയിലേക്കു വീഴുന്ന വസ്തുക്കളെയാണ് ഉൽക്ക എന്നു പറയുന്നത്.
     "അങ്ങനെ വീണാല് അവിടത്തെ ആളുകൾക്കൊക്കെ അപകടല്ലേ?" അമ്മുവിനു പരിഭ്രമം തോന്നി.

     "ആളുകൾക്കു മാത്രല്ല മൃഗങ്ങൾക്കും അപകടാണ്. പക്ഷേ, അവയിലധികവും ഭൂമിയിലെത്തുമ്പോഴേക്കും കത്തിത്തീർന്നിരിക്കും. വീഴാൻ ഒന്നുണ്ടാവില്യ." കുറിഞ്ഞി പറഞ്ഞു.
     "ആവൂ അപ്പൊ അതൊന്നും ഭൂമീല് വീഴില്ല്യ അല്ലെ." അമ്മുവിന് ആശ്വാസമായി.
     "എല്ലാം വീഴില്ല എന്നേയുള്ളു. ചിലതൊക്കെ എന്നാലും വീഴും. വളരെ വലിയതൊക്കെ ആണെങ്കിൽ അവയൊന്നും ഭൂമിയിലെത്തമ്പൊഴേക്കും കത്തിത്തീരില്യ. അപ്പൊ അതങ്ങനെ ചുട്ട്പഴ്‌ത്ത്ട്ട് ഭൂമീലേക്കു വന്ന് വീഴും." കുറിഞ്ഞി വിശദീകരിച്ചു.
     "ഇവിട്യൊന്നും വീഴാതിര്ന്നാ മത്യാര്ന്നു." അമ്മു നെഞ്ചത്തു കൈ വെച്ചു.
     "ഈ വഴിക്കു വന്നാൽ ഇവിടെ തന്നെ വീഴും. കൊറേ വർഷങ്ങൾക്കു മുമ്പ് റഷ്യേലെ സൈബീരിയേല് ഒരെണ്ണം വീണു. അതിന്റെ ശബ്ദം 800കിലോമീറ്റർ ദൂരം വരെ കേട്ടൂത്രെ! അതുപോലെ ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ ഉൽക്ക വീണിട്ടുണ്ട്. ഗ്രീൻലാന്റിലെ മഞ്ഞുകട്ടകളിൽ നിന്ന് കുറച്ചുകാലം മുമ്പ് ശാസ്ത്രജ്ഞർക്ക് ഒരു ഉൽക്കാശില കിട്ടി. ഇരുമ്പായിരുന്നത്രെ അതില് കൂടുതലും. പണ്ടുകാലത്ത് മഞ്ഞുപ്രദേശത്തു ജീവിച്ചിരുന്ന മനുഷ്യർക്ക് ആയുധമുണ്ടാക്കാൻ ഇരുമ്പ് ഇങ്ങനെയായിരിക്കും കിട്ടിയത് എന്നാണ് ചില ശാസ്ത്രജ്ഞന്മാര് പറേണത്." കുറിഞ്ഞി പറഞ്ഞു.
     "അയ്യോ അമ്മ വിളിക്ക്ണു. ഇപ്പോ പോട്ടേട്ടോ. പിന്നെ കാണാം. റ്റാറ്റാ.." അമ്മു എഴുന്നേറ്റ് അകത്തേക്ക് ഓടി.


അടുക്കളയിൽ

അമ്മു:- അമ്മേ വലിയ വലിയ ഉൽക്കകള് വീണാല് ഭൂമി നശിക്ക്വോ?

അമ്മ:- തീർച്ചയായും. പക്ഷേ, അതിന് വളരെ വലിയ ഉൽക്കതന്നെ വേണം. എന്നാൽ 100മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ഉൽക്ക പതിക്കാനുള്ള സാധ്യത 5000 കൊല്ലത്തിൽ ഒന്നു മാത്രമാണ്. ഒരു കിലോമീറ്ററിൽ കൂടുതൽ വലിപ്പമുള്ളതാണെങ്കിൽ മൂന്നു ലക്ഷം കൊല്ലത്തിൽ ഒന്നു വീതവും

ചിത്രങ്ങൾക്കു കടപ്പാട്
വിക്കിമീഡിയ കോമൺസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാനത്തെ മാസങ്ങള്‍

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?      ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?      എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?      എന്താ നിന്നു പരുങ്ങുന്നത്?      അറിയില്ലേ?      എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.      നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ട്ത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?      വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.      മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്ന...

ഇതു കഥയല്ല.

കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ കാണാം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്താ കഥ പറയാൻ പോകുകയാണോ എന്നായിരിക്കും ഒരു പക്ഷേ നിങ്ങളുടെ ചോദ്യം . കഥകളിൽ അങ്ങനെയൊക്കെ ആവാം എന്നു നമുക്കറിയാം . സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേക്ക് സഞ്ചരിച്ചവരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട് . വൈക്കം ചന്ദ്രശേഖരൻനായരുടെ " സ്മൃതികാവ്യം " എന്ന നോവലിൽ ' മാ ' എന്ന പെൺകുട്ടി സമയത്തിലൂടെ പിന്നിലേക്കും പ്രപഞ്ചത്തിന്റെ അതിരിലേക്കും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ഇതിവൃത്തമാകുന്നത് . എം . മുകുന്ദന്റെ " ആദ്യത്യനും രാധയും മറ്റു ചിലരും ' എന്ന നോവലിൽ ആദിത്യൻ 20- ാം നൂറ്റാണ്ടിലേക്ക് സഞ്ചരിച്ച താൻസന്റെ സംഗീതം കേൾക്കുന്നുണ്ട് . പക്ഷേ ഇതെല്ലാം കഥകളിലാണ് . യഥാർത്ഥത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെയും വസ്തുക്കളെയും കാണാൻ കഴിയും എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും ? വിശ്വസിച്ചേ പറ്റൂ . കഥയുമായി ഇതിനൊരു വ്യത്യാസമുണ്ട് . കഥകളിൽ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു യാത്ര ചെയ്താണ് അവര പഴയ കാര്യങ്ങൾ കാണുന്നത് . പക്ഷേ നമ്മൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഭൂതകാലത്തെ കാണുന്നത് ...

ഈ അമ്മൂന് ഒന്നും അറീല്യ

അമ്മൂന് ഏറ്റവും വലിയ സംഖ്യ ഏതാന്നറ്യോ? അത്പ്പൊ ആർക്കാ പറയാൻ പറ്റ്വാ? എന്നാൽ ഏറ്റവും ചെറിയ സംഖ്യ ഏതാ? അതെനിക്കറിയാട്ടോ. ഒന്ന് അപ്പോ പൂജ്യവും നെഗറ്റീവ് ഒന്നും ഒക്കെ അതിനെക്കാളും വലുതാ? അതല്ല. അപ്പോ ഏറ്റവും ചെറുത് ഏതാ? പൂജ്യത്തിനെക്കാൾ ചെറുത് നെഗറ്റീവ് ഒന്ന്. അതിനേക്കാൾ ചെറുത് നെഗറ്റീവ് രണ്ട്. നെഗറ്റീവ് പത്ത് അതിനെക്കാൾ ചെറുത്. അപ്പോ ചെറുതും പറയാൻ പറ്റില്യ. അതും അറീല്യേ. എന്നാൽ വേറൊന്ന് ചോദിക്കാം. ചോദിച്ചൊ. ഒന്ന് കഴിഞ്ഞാൽ അടുത്ത സംഖ്യ ഏതാ? രണ്ട്. അപ്പോ 1 1 / 2 ഒന്നിനെക്കാൾ ചെറുതോ രണ്ടിനെക്കാൾ വലുതോ? അത് ഒന്നിനും രണ്ടിനും എടേലാ. നീയല്ലേ ഒന്ന് കഴിഞ്ഞാൽ രണ്ടാണെന്ന് പറഞ്ഞത്. അതും തെറ്റ്യോ? അപ്പോ അതും അറീല്യേ? നോക്കട്ടെ. രണ്ടിനെക്കാൾ ചെറുത്1 1 / 2 . അതിനെക്കാൾ ചെറുത് 1 1 / 10 അതിനെക്കാൾ ചെറുത് 1 1 / 100 . അതിനെക്കാൾ...... അതും എനിക്കറിയില്യല്ലോ. പിന്നെന്താ നിനക്കറിയാ? ഏറ്റവും വലിയ സംഖ്യ ഏതാന്നറീല്യ. ചെറ്തറീല്യ. ഒര് സംഖ്യ കഴിഞ്ഞാ അട്ത്തതറീല്യ. പിന്നെന്താ നിനക്കറ്യാ?. നീയാ കണക്കിന് ഫസ്റ്റാന്ന് പറഞ്ഞ് തുള്ള്യേര്ന്ന്? എന്നാ ഉണ്യേട്ടൻ തന്നെ പറയ്. ഏറ്റവും വല്...